32 C
Trivandrum

സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ വീണ്ടും നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എഫ്. അനുകൂല ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് -സെറ്റോ പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവരവരുടെ കഴിവിനൊത്ത് ശമ്പളം സംഭാവനയായി നല്‍കാനുള്ള അവസരമൊരുക്കണമെന്ന് സെറ്റോ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നല്‍കണമെന്നു നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അഞ്ചു ദിവസത്തില്‍ കുറയാത്ത തുക എന്ന ഉത്തരവിലെ ഭാഗം നീക്കം ചെയ്യണമെന്നാണ് സെറ്റോ നിര്‍ദ്ദേശിക്കുന്നത്. ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്റെ സമ്മതപ്രകാരമുള്ള തുക സംഭാവനയായി സ്വീകരിക്കണമെന്നും ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും സെറ്റോ ആവശ്യപ്പെട്ടു.

ശമ്പളം ഒരു കാരണവശാലും തൊഴില്‍ദാതാവിന് നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സെറ്റോ ഘടക സംഘടനകള്‍ സജീവമായി പങ്കെടുക്കും. പ്രത്യേകം ഫണ്ട് ഇതിനായി വിനിയോഗിക്കും. നിശ്ചിത തുക സംഭാവന നല്‍കാനുള്ള ഓപ്ഷന്‍ ശമ്പള സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ മുഴുവന്‍ ജീവനക്കാരെയും അധ്യാപകരെയും പങ്കാളികളാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും സംഘടന നിര്‍ദേശിച്ചു.

സാലറി ചലഞ്ച് നിര്‍ബന്ധമല്ലെങ്കിലും ആരും വിട്ടുനില്‍ക്കരുതെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരിക്കുന്നത്. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സംഭാവന സ്വീകരിക്കുക. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സര്‍ക്കാരിന്റ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളം സംഭാവന നല്‍കാം.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks